Friday, 24 April 2009


ഒരു റെയില്‍ പാളം.....
അത് ഞാന്‍ കണ്ട് പരിചയിച്ചവയെപോലെ വളഞ്ഞുതിരിഞ്ഞതോ, തമിഴ് നാട്ടിലെയും ആന്ത്രയിലെയും പോലെ നീണ്ട് നിവര്‍ന്നു ദൂരേക്കു പോകുന്നതോ ആകട്ടെ,
ഒരിക്കലും കൂടിച്ചേരാനാവാത്ത രണ്ടുപേരുടെ വിധിയെ കുറിച്ചോ, സമയത്തിന്റെ ഒരു നിയമവും പാലിക്കാതെ,യാതൊരു ദയയുമില്ലാതെ ഞെരിച്ചുകൊണ്ടുപോകുന്ന തീവണ്ടികളെ കുറിച്ചോ, അല്ലെങ്കില്‍ ജീവന്‍ കൊണ്ട് നിവ്രിത്തികെട്ടവരുടെ ജീവനുകള്‍ പാളങ്ങളില്‍ വിശാല സ്വാതന്ത്ര്യം പ്രാപിക്കുന്നതിനെകുറിച്ചോ ഒരു കഥ , ചിലപ്പോള്‍ ചതഞ്ഞരഞ്ഞുപോകുന്ന ജീവപിണ്ടങ്ങളെകുറിച്ചോ, അപ്രതീക്ഷിതമായി പ്രതീക്ഷകള്‍ക്കും സ്വപ്നംങ്ങള്‍ക്കും മീതെകൂടി തീവണ്ടി കടന്നുപോകുമ്പോള്‍ അരഞ്ഞുതീരുന്ന ജീവിതങ്ങളെകുറിച്ചോ ഒന്ന്.... അല്ലാതെ മറ്റെന്ത് കഥയാണ് ഒരു റെയില്‍പാളത്തിനു പറയാനുണ്ടാവുക, അതും പറ്ഞ്ഞും, കേട്ടും വായിച്ചും പഴകിയ, മുഷിഞ്ഞ കഥകള്‍....

എങ്കിലും ഞാന്‍ ഇതുകൂടിപറയട്ടെ.....


സ്കൂളിലേക്കിറങ്ങാന്‍ വൈകിപ്പോയതിന്റെ വെപ്രാളത്തില്‍ പുസ്തകങ്ങളും നോട്ടുബുക്കുകളും നിറച്ച പ്ലാസ്റ്റിക് സഞ്ചി ചേര്‍ത്തുപിടിച്ച്, റെയില്‍ പാളത്തിലെ മരക്കട്ടകള്‍ ഓരോന്നും പിന്നിടുമ്പോള്‍ ഞാന്‍ ആരുടെയും കഥകള്‍ കേട്ടില്ല. അതു റെയില്‍ പാളമാണെന്നോ, അവിടെ ഓരോ മരക്കട്ടയെയും എന്റെ കാലുകള്‍ പിന്തള്ളുകയാണെന്നോപോലും ഞാന്‍ ചിന്തിച്ചിരുന്നില്ല.
വൈകൂന്നേരങ്ങള്‍.....
സ്കൂക്കൂളും ട്യൂഷനും കഴിഞ്ഞ് അസ്തമയത്തിന്റെ ശാന്തതയും ആലസ്യവും വീഴുമ്പോള്‍, ഒറ്റയ്ക്ക് വീട്ടിലേക്കു മടങ്ങുമ്പോള്‍ മാത്രം ഞാന്‍ ആ സമാന്തരതയില്‍ അദ്ഭുതപ്പെട്ടു.
പാളങ്ങള്‍......
ഹൊ... എന്തൊരു വിധിയാണവരുടേത്....
ഒരിക്കലും കൈ കോര്‍ക്കാനാവാതെപോകുന്ന കൂട്ടുകാര്‍....
ചതഞ്ഞരയാന്‍ വേണ്ടിമാത്രം വിധിക്കപ്പെട്ടവര്‍.....


ലേണേഴ്സ് ട്യൂഷന്‍ സെന്ററില്‍നിന്നും പാളത്തിലേക്കു പത്ത് ചുവടുകള്‍ തികച്ചില്ല.
വൈകുന്നേരങ്ങളില്‍ ഞാന്‍ ഇറങ്ങി എണ്ണിത്തുടങ്ങും.... ഒന്ന്, രണ്ട്, മൂന്ന്....... ഓരോ മരക്കട്ടയും പിന്നിടുമ്പോള്‍ പാളത്തിന്റെ കഥ ഞാന്‍ ഓര്‍ക്കും, ഭൂമികുലിക്കി തീവണ്ടി വരുമ്പോള്‍ കുതിച്ചോടുന്ന കാട്ട്മുയലുകളെ കാണും, വെപ്രാളത്തില്‍ പാളം മുറിക്കുമ്പോള്‍ ഉരുക്കുചക്രങ്ങള്‍ക്കിടയില്‍ മുറിഞ്ഞുപൊകുന്ന തടിയന്‍ ചേരകള്‍.....

നൂറ്, നൂറ്റിഒന്ന്, നൂറ്റിരണ്ട്.............
എത്ര മരക്കട്ടകള്‍ പിന്നിടണമായിരുന്നു എനിക്ക് വീട്ടിലെത്താന്‍.... ആയിരത്തി ചില്വാനമോ, അതോ രണ്ടായിരത്തിലും അധികമോ, എത്രയാണ്??? ഞാന്‍ മറന്നിരിക്കുന്നു... ഒരായിരം തവണ ഞാന്‍ എണ്ണിതിട്ടപ്പെടുത്തിയതാണ്, എന്നിട്ടും ഞാന്‍ മരന്നിരിക്കുന്നു....
മറവി....

എന്റെ ഓര്‍മകള്‍ പോലെ ഞാന്‍ ചവിട്ടിയ മരക്കട്ടകളും ജീര്‍ണിച്ച്പോയിരിക്കും, പക്ഷെ എന്റെ പെരുവിരലുകളെ നോവിച്ച കരിങ്കല്‍ കഷ്ണങ്ങള്‍ ഇന്നും അവിടെ കാണും, ഉറപ്പ്... (ക്രൂരന്മാര്‍ പെട്ടന്ന് നശിക്കില്ലല്ലോ)


പുസ്തകങ്ങള്‍ ചേര്‍ത്തുപിടിച്ച് മരക്കട്ടകള്‍ എണ്ണിയെണ്ണി എനിക്കു ഇനിയും നടക്കണം, പാളങ്ങള്‍ക്കിടയിലൂടെ,അങ്ങേഅറ്റംവരെ...
പക്ഷെ എനിക്കറിയാം അവിടെയും ആ കൂട്ടുകാര്‍ കൈകോര്‍ക്കില്ല.... അവര്‍ക്കു കൂടിച്ചേരാന്‍ എന്റെ ശരീരം അവര്‍ക്കു കുറുകെ കിടക്കണം, അല്ലെങ്കില്‍ മറ്റൊരു ശരീരം.....


സമാന്തരങ്ങള്‍ - ഒരിക്കലും കൂടിച്ചേരാത്ത നിലനില്‍പ്പാണത്, ശൂന്യതയ്ക്കു തുല്യമാണത്.......
ഞാന്‍ എന്നും സ്കൂളിലേക്ക് പോകുകയും വരികയും ചെയ്യാറുള്ളത് മുകളിലെ ചിത്രത്തില്‍ കാണുന്ന പാളത്തിലൂടെ ആയിരുന്നു...

1 comment:

  1. de uvve, iyyalenthaa ithra bc..?
    onlinil undelum onnu chaattu cheyyan ninnoode...?
    samayam kittumenkil enne onnu vilikkooo....!

    ReplyDelete